മനുഷ്യന്റെ പരിമിതി
=============
ചിപ്പിയുടെ
ചെപ്പു പോലൊരു
കണ്ണില്‍
തെളിയുന്നെത്ര
വര്‍ണ്ണരാജികള്‍..
മണ്ണും വിണ്ണും മാലോകരും
കാഴ്‌ചകളെത്ര
ചേതോഹരം...
-------
തിരതല്ലിയലറുന്ന കടലും,
തങ്കക്കിനാക്കള്‍ക്ക്
പൊന്‍ തൂവല്‍ തുന്നി
കഥപറഞ്ഞിരിക്കും
ഇണകളും തുണകളും,
അവരുടെ
മഴവില്ല് പൂക്കുന്ന
മേഘവും മാനവും
യുഗയുഗാന്തരങ്ങളായ്
കേള്‍ക്കുന്ന
പാട്ടും പയക്കവും പതിഞ്ഞ
കിനാക്കളുണരും
തീരവും
കടല്‍ കാഴ്‌ചകളും
പതിയുമീ
കണ്ണുകള്‍
മഹാ വിസ്‌മയങ്ങള്‍ !
--------
കാടും മേടും
മാമലകളും
കളകളമൊഴുകും
കാട്ടാറുകളും
കവിത വിരിയും
മാമരങ്ങളും
എല്ലാം
പകർത്തി
ചിട്ടയോടടുക്കി വയ്‌ക്കുമീ
മഹാ സമുദ്രങ്ങളെ
വെല്ലും
കണ്ണിണകളുടെ
ആഴങ്ങളോര്‍ത്തോര്‍ത്തെന്നുള്ളം
പുകഞ്ഞിടുന്നു..
--------
ഭൂമിയെക്കാളെത്രയിരട്ടി
വലുപ്പമുള്ളത്രെയോ
താരങ്ങള്‍ മാനത്ത്
പൊട്ടുപോല്‍ കനല്‍തരി
കണ്ണിന്റെ
വെട്ടത്തൊരിത്തിരി
മിന്നാമിനുങ്ങുപോല്‍
തെളിഞ്ഞിടുന്നു....
------------
മനുഷ്യന്റെ
പരിധികള്‍
പരിമിതികള്‍
വിളിച്ചോതുന്ന
ചിന്തയില്‍
വിനീതനായ്
നമ്ര ശിരസ്‌കനായ്
പ്രാര്‍ഥിച്ചു നിന്നേന്‍...
=========
മഞ്ഞിയില്‍
==========
വര്‍ത്തമാന കാലത്ത് അത്യത്ഭുത കാഴ്‌ചകളുടെ പൂരമാണ്. കരള്‍ കുളിര്‍ക്കുന്നതും കരള്‍ പിളര്‍ക്കുന്നതുമായ കാഴ്‌ചകള്‍ .ലോകത്തെ ഏതുകോണില്‍ നടക്കുന്ന വിശേഷങ്ങളും ഒരു കവിക്ക് കാണാനും കേള്‍ക്കാനും അനുഭവിക്കാനും കഴിയും.വിശിഷ്യാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ നോവും വേവും.മര്‍ദ്ധിതര്‍ക്ക് മേല്‍ പതിക്കുന്ന ഓരോ ചാട്ടയും സ്വന്തം മുതുകിലെന്ന പോലെ അനുഭവിച്ച് കവി വേദനകൊണ്ട് പുളയും.
-------------
സകലവിധ കാഴ്‌ചകളും ആസ്വദിക്കാനും അനുഭവിക്കാനും സാധ്യമാകുന്ന കണ്ണുകളെ കുറിച്ചാണ് ഈ കവിത.കടലാഴങ്ങളെക്കാള്‍ ആഴവും പരപ്പും ഉള്ള കണ്ണിണകളും ഒപ്പം മനസ്സില്‍ തട്ടിയ ചില കാഴ്ചകളും.കണ്ണിന്റെ പരിധിയെ കുറിച്ചും അഹങ്കാരിയായ മനുഷ്യന്റെ പരിമിതിയെകുറിച്ചും.
==============
വിശുദ്ധ ഖുര്‍ആന്‍ തികച്ചും വ്യതിരിക്തമാണ്.അതിന്റെ പ്രബോധന രീതിയിലും ഉദ്‌ബോധന രീതിയിലും ഉദ്‌ഘോഷണത്തിലും പ്രമേയത്തിലും എല്ലാം.
സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ന്നു ഉണര്‍ന്നെഴുന്നേറ്റ് നില്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പ്രബോധകര്‍ ഇവ്വിഷയം വ്യക്തമായിത്തന്നെ മനസ്സിലാക്കേണ്ടതുമാണ്.
മനുഷ്യരാശിയെ കുറിച്ച് മനുഷ്യര്‍ തന്നെ പലതും പലരീതിയില്‍ ചര്‍ച്ച ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ മനുഷ്യന്റെ പ്രാരംഭത്തെ കുറിച്ചും മാതാവിന്റെ ഗര്‍ഭ പാത്രത്തിലെ വളര്‍ച്ചയുടെ ഘട്ടം ഘട്ടങ്ങളായ അവസ്ഥയെയും അതി സൂക്ഷ്‌മമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്.അതു പോലെ മനുഷ്യന്‍ വിളക്കുകളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രകാശത്തെ കുറിച്ച് വിശുദ്ധ വചനങ്ങള്‍ വാചാലമാകുന്നുണ്ട്. അത്യത്ഭുതങ്ങള്‍ കണ്ട് ആശ്ചര്യപ്പെടുന്ന സാധാരണ മനുഷ്യരോട് ഈ മഹാത്ഭുതങ്ങള്‍ പതിക്കുന്ന കണ്ണുകളെ വിശുദ്ധ വേദം ഓര്‍മിപ്പിക്കുന്നുണ്ട് ...

0 comments:
Post a Comment
Note: Only a member of this blog may post a comment.