04 February 2024

വ്യര്‍‌ഥസങ്കല്‍‌പം

 വ്യര്‍‌ഥസങ്കല്‍‌പം
=========
പ്രാര്‍‌ഥനാ
നിര്‍‌ഭരമായിരുന്ന
പരവതാനികളില്‍
പ്രതീകങ്ങള്‍‌ക്കും
പ്രതിമകള്‍‌ക്കും വേണ്ടി
കൊലവിളികള്‍ -
അവിരാമം
ജ്വാലകളായി
ഉയരുന്നു...

നീതി പീഠങ്ങള്‍
നെയ്യൊഴിക്കുമ്പോള്‍
അഗ്നിച്ചിറകുകള്‍
ആളിപ്പടരും...
പകര്‍‌ന്നാട്ടത്തി-
ന്നൊടുവില്‍
ഉന്മാദലഹരിയില്‍
ദാഹ പരവശരാകും...

രക്തദാഹികളുടെ
ദാഹമകറ്റാന്‍,
കാവല്‍ നായ്‌ക്കള്‍
വം‌ശഹത്യക്ക്
കളമൊരുക്കും ...

നിദ്രാവിഹീനമായ
രജനികളില്‍
പ്രകീര്‍‌ത്തനം
നടത്തുന്നവരുടെ
നെഞ്ച് പിളര്‍‌ത്തി
കരള്‍ പറിച്ചെടുത്ത്
പൂമാല കോര്‍‌ക്കും...

വിരല്‍ ചൂണ്ടുന്നവരുടെയും
വിലപിക്കുന്നവരുടെയും
പ്രാണന്‍ കവര്‍‌ന്ന്‌
ജീവനില്ലാത്ത
വിഗ്രഹങ്ങളില്‍
പ്രാണ പ്രതിഷ്‌ഠ
നടത്തും ...

ആര്‍‌ത്തട്ടഹാസത്തിന്റെ
പ്രതിധ്വനിയില്‍
പ്രഭുകുമാരന്മാര്‍
അധികാരത്തിന്റെ
സിം‌ഹാസനം
സ്വപ്‌നം കാണും...

പൊരുത്തപ്പെടുന്നവരും
പൊരുതി
നില്‍‌ക്കുന്നവരും
ധര്‍‌മ്മവും
അധര്‍‌മ്മവും
സത്യവും
മിഥ്യയും
തിരിച്ചറിയപ്പെടും ...

വ്യര്‍‌ഥ സങ്കല്‍‌പങ്ങള്‍
പിഴുതെറിയപ്പെടും...
=========
മഞ്ഞിയില്‍

ജനാധിപത്യം

 ജനാധിപത്യം
--------------
ജനാധിപത്യ
ക്രമത്തില്‍
ആത്യന്തികമായി
ജനങ്ങളാണ്‌
അധികാരികള്‍...

ഒടുവില്‍ ...
ഒടുവില്‍
പ്രജകളുടെ
ചോദ്യശരങ്ങള്‍‌ക്ക്
മുന്നില്‍
പ്രജാപതികള്‍
ചകിതരായി
ചെങ്കോല്‍
തിരിച്ചേല്‍‌പ്പിക്കും -
വിധം
ജനാധിപത്യം
മര്‍‌ദ്ധിതരുടെ
അണയാത്ത
പ്രതീക്ഷയത്രെ
====
മഞ്ഞിയില്‍

പടപ്പുകളെങ്ങനെ സ്തുതിയ്‌ക്കാതിരിയ്ക്കും...

പടപ്പുകളെങ്ങനെ
സ്തുതിയ്‌ക്കാതിരിയ്ക്കും...
===============
തിരകളൊടുങ്ങാത്ത
തീരത്തിരിക്കുമ്പോള്‍
ഗായകരെങ്ങനെ
മൂളാതിരിയ്‌ക്കും...
------------
നീലാകാശം നീട്ടി
വിളിക്കുമ്പോള്‍
ചിറകുകളെങ്ങനെ
വിടരാതിരിയ്‌ക്കും...
---------
താരങ്ങള്‍
മിഴിപൂട്ടാതെ മാനത്ത്
മുത്ത് പൊഴിക്കുന്ന
നേരത്ത്,
രജനീ
ഗന്ധികളെങ്ങനെ
ഉണരാതിരിയ്‌ക്കും..
---------
മത്ത് പിടിക്കും
പൂങ്കാറ്റില്‍
മധു
മധുപന്മാര്‍
കൊതി -
തീരാതെയെങ്ങനെ
നീന്തിത്തുടിക്കും...
-------
കരളിന്‍
തുടിപ്പും
മിടിപ്പും
നിലായ്‌ക്കാതെ
പടപ്പുകളെങ്ങനെ
സ്തുതിയ്‌ക്കാതിരിയ്ക്കും...
=========
മഞ്ഞിയില്‍


14 November 2023

കര്‍‌മ്മയോഗിയുടെ വിയോഗം

 കര്‍‌മ്മയോഗിയുടെ വിയോഗം

========

ഒരു സൂനമുണര്‍‌ന്നു വിടര്‍‌ന്നു

മധുവും മലര്‍ മണവും

പകര്‍‌ന്നൊടുവില്‍

പൂവാടിയില്‍ വീണുടഞ്ഞൊരു

വര്‍‌ണ്ണ ശലഭത്തിന്‍ ചിറകു പോലെ ..


വഴിമുട്ടി ഗതി മുട്ടി

ചകിതരായലയും

പുറം പോക്ക്‌ മക്കളുടെ

തീയും തിരിയും

അണഞ്ഞു പോയി ...


ഇടയന്റെ വടിയായ്‌

പതിതന്റെ തണലായ്‌

വ്രണിതന്റെ ശമനമായ്

ബധിരന്റെ കാതായ്

മൂകരുടെ ശബ്‌ദമായ്

കുരുടന്റെ കണ്ണും 

കിനാവുമായി ....


നിരാലം‌ബരുടെ ആശയായ്‌

നിറ മിഴികളില്‍ വര്‍‌ണ്ണമായ്‌

നെടുവിര്‍പ്പുകളുയരും

കുടിലുകളിലെ കരുതലായ്

സാന്ത്വന സ്‌പര്‍‌ശമായ്‌

സഹജരുടെ താങ്ങും തണലുമായി 

-----------

തണലിട്ടു നിന്ന വട വൃക്ഷ ശിഖിരങ്ങളില്‍ 

മഞ്ഞ് തുള്ളികള്‍

മുത്ത് കണങ്ങള്‍ പോലെ

പിന്നെയും നിറയുന്നു പൂക്കുന്നു

കനക മണികളണിഞ്ഞ

നിറമിഴികള്‍ പോലെ...

വിപ്‌ളവ ഗാഥയുടെ - സ്വര

വീചിയായ്,രാഗമായ്‌

താളമായ്‌,ഗാനമായ്‌

സം‌ഗീതം പെയ്‌തിടും

തെന്നലലകള്‍ മെല്ലെ ....

മൂളാതെ മുരളാതെ നിശബ്‌ദമായി..


കതിരണിയും നാടിന്റെ

നാട്ടു വഴിയോരത്ത്

പൂത്തുലഞ്ഞാടി നിന്നൊരു പൂവാടി

തണ്ടൊടിഞ്ഞുണരാതെ

തളര്‍‌ന്നു പോയീ ....

==========

പൂമാരികള്‍ പെയ്‌തൊഴിഞ്ഞ താഴ്‌വരകളില്‍

പൂന്തെന്നല്‍ പോയൊളിച്ച തീരങ്ങളില്‍

പൂന്തേന്‍ നിലാവ്‌ വിരിച്ചൊരു താഴ്‌വര 

കാര്‍‌മേഘം കൊണ്ട്‌ പുതച്ചു പോയി..

===========

മഞ്ഞിയില്‍

01 November 2023

പാദസരം

 


പാദസരം

------

നേർത്ത കിലുക്കം

കേട്ട് നോക്കി

അവളുടെ

പാദസരത്തോടൊപ്പം

ഇറുകി കിടക്കുന്ന

കറുത്ത നൂലിൽ

കണ്ണുടക്കി.


സാത്താനിൽ

നിന്നുള്ള

സുരക്ഷ.

ആരോടെന്നില്ലാതെ

പതുക്കെ പറഞ്ഞു.

അവൾ

ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടിരുന്നു.

------

സാത്താന്‍ കാതില്‍

മന്ത്രിച്ചു

നാട്ടുകാരുടെ

പഴി കേൾപ്പിക്കരുതേ

എന്ന്

താണ് കേണ് 

പറഞ്ഞ്

അവളുടെ

കാലിൽ പുണർന്ന്

കിടക്കുകയാണ്.

28 October 2023

മിഴിപൂട്ടുന്ന താരകങ്ങള്‍


മിഴിപൂട്ടുന്ന താരകങ്ങള്‍

==============

ഒരുകളിയോടം

പോലുമില്ലാത്ത -

മണ്ണിന്റെ മക്കൾക്കെതിരെ 

അലയാഴികൾ കടന്നെത്തി

പോര്‍ മുഖമൊരുക്കി

ഒരുമ്പെട്ട സയണിസ ശക്തി

ദുർഘങ്ങൾ!

-----------

മാംസം കൊതിക്കും 

കഴുകരെപ്പോലാർത്തി -

രമ്പിയെത്തിയ

സൈന്യ സന്നാഹങ്ങള്‍ !

പടക്കോപ്പുകള്‍

പലവിധം

പുതു 

വിദ്യകളൊരുക്കിയ

ജല വാഹിനികള്‍

നിര നിരയായി

നങ്കൂരമിട്ട് 

തീ തുപ്പിത്തിമർക്കുന്നു..!

-----------




ഉടച്ചു തകർത്ത

കിനാക്കളുടെ പടവുകളിൽ 

പിച്ചവെച്ചോടി നടക്കുന്ന

പൈതങ്ങളുടെ

തലക്കു മേലാർത്തു

പറക്കും കടന്നൽ

കൂടിളികിയ പോൽ

പാറിക്കളിക്കുന്നു...

മിന്നൽ വേഗങ്ങൾ

തോറ്റു പോം പരശ്ശതം!

പോർ വ്യോമയാനങ്ങൾ

-----------

സൈതൂൻ മരങ്ങളുടെ

കൂട്ടപ്പിടച്ചലിൽ

സീനായ് താഴ്‌‌വരകളില്‍

നെടുവീർപ്പുയരുന്നു

മധ്യധരണ്യാഴി തിരകളലറുന്നു

ഗോലാനിളകി

മലമടകള്‍ പിടയുന്നു

ചോലകളുടെ ചിലമ്പുകൾ

തേങ്ങിത്തുളുമ്പുന്നു

പടയൊരുക്കം

പിടി വിടാത്തയിടങ്ങളിൽ

ശരവർഷത്തിൽ

ശയ്യ വിട്ടുണർന്നവർ!

ഉണരുമെന്നുറപ്പില്ലാ -

തുറക്കിൽ പതിച്ചവർ!


ശഹാദത്ത്

കളിയുടെ

ലഹരിയിലാനന്ദം 

പൂണ്ടുല്ലസിച്ചീടുന്ന

ബാല്യ കൗമാരങ്ങൾ !


ശൈശവ കാലത്തിനപ്പുറം

ഭാവന വിടരാത്ത

മക്കളുടെ

യാത്രാമൊഴികളും

വിട പറയാനുള്ള

തിടുക്കവും

ഒരുക്കവും

വസ്വിയത്തും...

പ്രാണൻ വെടിഞ്ഞാൽ

തിരിച്ചറിയാന്‍ വിധം

പൂമേനിയിൽ

പേര് കുത്തി കുറിക്കുന്ന

കുഞ്ഞ് പോരാളികളുടെ

ചുട്ടു പൊള്ളും

കൈ പടകളിലെ

നഖക്ഷതങ്ങള്‍ പോലും

ധീര - ഗാഥകൾ 

പാടിത്തരും

മഹാ കാവ്യ

രചനകള്‍ !

-----------

ഇതു കണ്ടിട്ടുമ്മമാരുടെ

കണ്ണിണകളിൽ

പൂക്കുന്ന 

മുത്ത്

മണികളുടെ

തിളക്കത്തിൽ

മിഴി പൂട്ടി മാനത്തെ

താരക കൂട്ടങ്ങൾ!

==========

മഞ്ഞിയില്‍

ഇന്റര്‍ നാഷണല്‍

28.10.2023

25 October 2023

താഴ്‌വരയുടെ കണ്ണീര്‍

താഴ്‌വരയുടെ  കണ്ണീര്‍ 
---------------
പൂതിതീരാത്ത
പൂങ്കാവനങ്ങള്‍
പൂത്ത
വര്‍‌ണ്ണങ്ങള്‍
ചാലിച്ച
മണ്ണും വിണ്ണൂം

തപ്പും തുടിയുമായ്
ജീവിത രാഗങ്ങള്‍
കോര്‍‌ത്ത്
കിണുങ്ങി
കിലുങ്ങി
കാട്ടരുവി
പോലൊഴുകും
ഗ്രാമീണ
ഭം‌ഗികള്‍
പൂത്തുലഞ്ഞാടുന്ന 
താഴ്‌വരകള്‍.

എല്ലാം
കടങ്കഥ പോലെയായ്
മാറിയ
നാട്ടു നന്മകള്‍ 
പോയ
കെട്ട കാലം.
--------
കണ്ണീരു തോരാത്ത
രാപകലുകളുടെ
ശിഖിരത്തില്‍
മാം‌സം 
മണത്താസ്വദിക്കും
കഴുകന്റെ 
ചിറകടിയില്‍
ചകിതനായ്
പടിഞ്ഞാറ്
സൂര്യന്‍ കെട്ടുപോയി

സം‌ഹാര രൂപികള്‍
രം‌ഗം കവര്‍‌ന്നവര്‍
കോപാഗ്നിയില്‍
രൗദ്ര വേഷമാടി

ജീവിത 
സങ്കല്‍‌പ മാനത്ത്
ശ്രുതി ചേര്‍‌ത്ത
പാട്ടിന്റെ
പല്ലവികളോരോന്നും
പിഴുതെടുത്താനന്ദ
നൃത്തമാടി..

കഥപോലെ
ജീവിത
താളുകളിലോരോന്നിലും
കഥിച്ചതെല്ലാം
അവര്‍
കൊയ്‌തെടുത്തു

സ്വപ്‌നങ്ങള്‍
പൂക്കും
പൂഞ്ചോലകളുടെ
തീരത്ത്
ഹിംസ്ര - 
സംഘത്തിന്‍ 
ഗര്‍ജ്ജനം 
പ്രതിധ്വനിച്ചു.

മലമടകള്‍ വിറപൂണ്ട്‌
പിടയുന്ന ഗദ്‌ഗദം
താഴ്‌‌വാരങ്ങളില്‍ 
തിരയടിച്ചു..

ചിറകടിച്ചുയരുന്ന
പറവകളുടെ മന്ത്രണം
ചിത്തം തകര്‍ന്ന
നീറുന്ന രോദനം
പൊന്‍ കിളിക്കൂടുകള്‍
പൊട്ടിത്തകര്‍ന്നതില്‍ 
വേപഥു കൊള്ളുന്ന
പൈങ്കിളികള്‍..

കാത്തു സൂക്ഷിച്ച 
കിളി മുട്ടകള്‍ 
വിഷ സര്‍പ്പം
മോന്തിക്കുടിച്ചതില്‍
വേവും മനസ്സുമായ്‌
കുറുങ്ങിക്കഴിയുന്ന
വെള്ളരിപ്രാവുകള്‍ ...

ചോരച്ചാലിട്ട
പാതകള്‍
പടവുകള്‍..
പതിതരുടെ
വിങ്ങലുകള്‍
ഉടയുന്ന
ചോലകള്‍ ...
പിടയുന്ന
പേടമാന്‍
കൂട്ടങ്ങള്‍
തേങ്ങുന്ന
ആരവമടങ്ങാത്ത
കാടും
മടകളും...

മിഴി നീരു 
തൂങ്ങി നില്‍പുണ്ട്‌
താഴ്‌വരയുടെ
ചൊടികളില്‍
മഞ്ഞു കണം കണക്കേ...
മെല്ലെ ഞാനാ 
കണ്ണീരൊപ്പാന്‍ തുനിഞ്ഞപ്പോള്‍
ഉള്ളും വിരല്‍ തുമ്പും
ചുട്ടുപോയി ...
-------------
മഞ്ഞിയില്‍

ഓണ്‍ ലൈന്‍