22 December 2017

മിന്നാമിനുങ്ങ്‌

മിന്നാമിനുങ്ങ്‌
------------
കണ്‍കളിലെ പ്രകാശ കിരണങ്ങള്‍
മിന്നാമിനുങ്ങുകളായി
പറന്നകലുമ്പോള്‍
ആത്മാവ്‌ പിടയുന്നത്‌
ഞാനറിഞ്ഞു.

കനിഞ്ഞു നല്‍കപ്പെട്ട
എണ്ണിത്തിട്ടപ്പെടുത്താനാകാത്ത
അനുഗ്രഹങ്ങളില്‍ നിന്ന്‌
ചിലത്
തിരിച്ചെടുക്കപ്പെടുമ്പോള്‍
പരിഭവിക്കാന്‍ പോലും
അവകാശമില്ലെന്ന തിരിച്ചറിവില്‍ ..
മിഴിയടച്ചു്‌ പ്രാര്‍ഥിച്ചു...

ഉള്‍കണ്ണുകളില്‍
താരകങ്ങള്‍ മിന്നുന്നത്‌
കണ്ടു.
നറു നിലാവും നീലാകാശവും
കണ്ടു.

അഗ്നികുണ്ഡത്തെ തണുപ്പിച്ച
രക്ഷാ കവചവും ,
ചെങ്കടല്‍ പിളര്‍ത്തിയ
ദണ്ഡും ,
മണല്‍ കാടിന്റെ മാര്‍ പിളര്‍ത്തി
സംസമൊഴുക്കിയ
ആയുധവും ,
അടഞ്ഞുപോയ ഗുഹാ മുഖം
മലര്‍ക്കെത്തുറന്ന
താക്കോല്‍ കൂട്ടവും
കണ്ടു.

മരുഭൂമിയിലെ ഖാഫിലകളുടെ
സങ്കീര്‍ത്തന - സംഗീത സുധയില്‍
മയങ്ങി വീണ
മേഘാവൃതമായ മാനത്ത്‌
മഴവില്ല്‌ പൂക്കുന്നതും
പ്രതീക്ഷയുടെ തീരങ്ങളില്‍
മയൂരങ്ങള്‍ നര്‍ത്തനം ചെയ്യുന്നതും
കണ്ടു.

പറന്നു പോയ
മിന്നാമിനുങ്ങുകള്‍
തിരികെ വന്നു
കൂടണഞ്ഞപ്പോള്‍
അനുഗ്രഹത്തിന്റെ
തേന്മാരി
പെയ്‌തിറങ്ങുകയായിരുന്നു.

***********
തിരിച്ച്‌ കിട്ടിയ പ്രകാശത്തെക്കുറിച്ചാണ്‌ ഈ വരികളിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.
2012.
പ്രബോധനം പ്രസിദ്ധീകരിച്ചത്‌